Tuesday, July 5, 2011

ഗൂഗിള്‍ പ്ലസ്-ഫെയ്‌സ്ബുക്കിന് മറുപടിയോ


അഭ്യൂഹങ്ങള്‍ കേട്ടു തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. ഫെയ്‌സ്ബുക്കിനുള്ള യഥാര്‍ഥ മറുപടി ഗൂഗിളില്‍ നിന്ന് വരുന്നു-ഗൂഗിള്‍ പ്ലസ് (Google +) എന്ന പേരില്‍. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലേക്കുള്ള പ്രവേശനം ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

എന്നാല്‍, ഫെയ്‌സ്ബുക്കിനെയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിനെയോ പരാമര്‍ശിക്കാതെയാണ് ഗൂഗിള്‍ അതിന്റെ സൗഹൃദക്കൂട്ടായ്മാ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നിങ്ങളെയും നിങ്ങളുടെ സൗഹൃദങ്ങളെയും താത്പര്യങ്ങളെയും ഉള്‍പ്പെടുത്തുക വഴി ഗൂഗിള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഉദ്ദേശമെന്ന്,
പറയുന്നു.

'അതിനാണ് ഗൂഗിള്‍ പ്ലസ് പ്രോജക്ട്'-ഗൂഗിള്‍ വ്യക്തമാക്കുന്നു. വെബ്ബിലെ ദൈനംദിനം ജീവിതത്തെ 'റിയല്‍ ലൈഫ് സര്‍ക്കിളി'ലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വേറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ വൃത്തത്തിലേക്ക് കോണ്‍ടാക്ടുകളെ വലിച്ചിട്ട് ഒരു കുടുംബം പോലെയാകാന്‍ യൂസര്‍മാരെ ഗൂഗിള്‍ പ്ലസ് സഹായിക്കുന്നു.

പങ്കുവെയ്ക്കല്‍ (ഷെയറിങ്) ആണ് ഏത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെയും അടിസ്ഥാന പ്രമാണം. ഗൂഗിള്‍ പ്ലസ് ഓണ്‍ലൈനില്‍ അതിനാണ് അവസരമൊരുക്കുന്നത്. ലേഖനങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ വഴി യൂസര്‍മാര്‍ക്ക് തങ്ങളുടെ താത്പര്യങ്ങള്‍ ഇവിടെ പങ്കിടാം. ഫെയ്‌സ്ബുക്കും ഇത് തന്നെയാണ് ചെയ്യുന്നത്.

മൊബൈല്‍ ഫോണുകള്‍ വഴിയും ഗൂഗിള്‍ പ്ലസില്‍ പങ്കിടല്‍ സ്വാര്‍ഥകമാക്കാം. ജിമെയിലിന്റെ തുടക്കത്തിലെന്ന മാതിരി, നിലവില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കാന്‍ പറ്റൂ. ഗൂഗിള്‍ പ്ലസ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഈമെയില്‍ നല്‍കി ക്ഷണം ലഭിക്കാന്‍ കാത്തിരിക്കാം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്ത് പിടിമുറുക്കാനുള്ള ഗൂഗിളിന്റെ ആദ്യ ശ്രമമല്ല ഗൂഗിള്‍ പ്ലസ്. ഫെസ്ബുക്കിന് മുന്നില്‍ നിഷ്പ്രഭമായിപ്പോയ ഓര്‍ക്കുട്ട് ആണ് ഗൂഗിളിന്റെ ആദ്യ പരീക്ഷണം.

പിന്നീട് ഗൂഗില്‍ വേവ് പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്തെത്തിയെങ്കിലും അത് വെളിച്ചം കണ്ടില്ല. ജിമെയിലിനുള്ളില്‍ കുടിയിരുത്തിയിട്ടുള്ള ഗൂഗിള്‍ ബസ് ആണ് മറ്റൊന്ന്. പക്ഷേ, ഇതിനൊന്നും ഫെയിസ്ബുക്കിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയെ ചെറുക്കാന്‍ കഴിഞ്ഞില്ല.

സോഷ്യല്‍ നെറ്റ്‌വക്കിങ് രംഗമെന്നാല്‍, ഇപ്പോള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററുമാണ്. ഇതുരണ്ടും ഗൂഗിളിന്റെ സമീപനത്തെ പഴഞ്ഞനാക്കുന്ന രംഗങ്ങളാണ്. പഴഞ്ഞനാകാന്‍ ആഗ്രഹിക്കുന്നില്ല എന്ന ഗൂഗിളിന്റെ പ്രഖ്യാപനമായി വേണമെങ്കില്‍ ഗൂഗിള്‍ പ്ലസിനെ വിലയിരുത്താം.


No comments:

Post a Comment