Tuesday, July 5, 2011

ജര്‍മന്‍ പ്രതിരോധമന്ത്രിയുടെ കസേര തെറിപ്പിച്ച ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്‌



ജര്‍മന്‍ പ്രതിരോധമന്ത്രി കാള്‍-തിയോഡര്‍ സു ഗുട്ടന്‍ബര്‍ഗിന്റെ രാജിക്ക് വഴി തെളിച്ച ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്. മന്ത്രിയുടെ പി.എച്ച്.ഡി.പ്രബന്ധം കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന് തെളിയിച്ച 'ഗുട്ടന്‍പ്ലാഗ് വിക്കി' പ്ലാറ്റ്‌ഫോമിനാണ് ഗ്രിമ്മെ ഓണ്‍ലൈന്‍ സമ്മാനം ലഭിച്ചത്.

ഒരു പൊതുലക്ഷ്യത്തിനായി ഓണ്‍ലൈനില്‍ ആളുകള്‍ക്ക് സഹകരിക്കാന്‍ അവസരമൊരുക്കുന്ന സോഫ്ട്‌വേറാണ് വിക്കി. വിക്കിപീഡിയ ഉദാഹരണം. ജര്‍മന്‍ പ്രതിരോധ മന്ത്രിക്ക് ഡോക്ടറേറ്റ് ലഭിച്ചത് കോപ്പിയടിച്ച പി.എച്ച്.ഡി.പ്രബന്ധത്തിന്റെ പിന്‍ബലത്തിലാണെന്ന്, ആയിരത്തോളം യൂസര്‍മാര്‍ ചേര്‍ന്ന് ഗുട്ടന്‍പ്ലാഗ് വിക്കി പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ തെളിയിക്കുകയായിരുന്നു.

ഗുട്ടന്‍ബര്‍ഗിന്റെ പ്രബന്ധത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ വേറെ പലയിടത്തുനിന്നും അനധികൃതമായി പകര്‍ത്തിയതാണെന്ന് ഗുട്ടന്‍പ്ലാഗ് വിക്കിയില്‍ ഒത്തുചേര്‍ന്ന ഓണ്‍ലൈന്‍ വോളണ്ടിയര്‍മാര്‍ തെളിവ് ഹാജരാക്കി. മന്ത്രി നടത്തിയ കോപ്പിയടിയുടെ തോത് ഗ്രാഫിക്‌സ് രൂപത്തില്‍ സൈറ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ഓണ്‍ലൈനില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതയാണ് ഗുട്ടന്‍പ്ലാഗ് വിക്കി സൈറ്റ് വെളിവാക്കിയതെന്ന് അവാര്‍ഡ് ജൂറി വിലയിരുത്തി. ജര്‍മന്‍ നഗരമായ കൊളോണിലാണ് കഴിഞ്ഞ ദിവസം അവാര്‍ഡ് ചടങ്ങ് നടന്നത്.

ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ പ്രവര്‍ത്തകനായ ഗൂട്ടന്‍ബര്‍ഗ്, ജര്‍മന്‍ രാഷ്ട്രീയത്തില്‍ വളരെ വേഗം നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്ന നേതാവാണ്. 2002 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം 2009 ഒക്ടോബര്‍ 28 ന് പ്രതിരോധമന്ത്രിയായി.

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ എങ്ങനെ ഭരണഘടനാ നിയമങ്ങള്‍ വികാസം പ്രാപിച്ചു എന്ന വിഷയത്തില്‍ പീറ്റര്‍ ഹാബെര്‍ലെയുടെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച പ്രബന്ധം അടിസ്ഥാനമാക്കിയാണ് 2007 ല്‍ ഗുട്ടന്‍ബര്‍ഗിന് ജര്‍മനിയിലെ ബേറ്യൂത് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്. ആ പി.എച്ച്.ഡി. പ്രബന്ധമാണ് അദ്ദേഹത്തിന് ഒടുവില്‍ വിനയായത്.

ഗുട്ടന്‍ബര്‍ഗിന്റെ പി.എച്ച്.ഡി.പ്രബന്ധം കോപ്പിയടിച്ചുണ്ടാക്കിയതാണെന്നതിന്റെ വ്യക്തമായ തെളിവ് 2011 ഫിബ്രവരിയോടെ പുറത്തു വന്നു. പത്ര റിപ്പോര്‍ട്ടുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി ഒട്ടേറെ സ്രോതസ്സുകളില്‍ നിന്ന് കോപ്പിയടിച്ചുണ്ടാക്കിയതാണ് ഗുട്ടന്‍ബര്‍ഗിന്റെ പ്രബന്ധമെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഗുട്ടന്‍പ്ലാഗ് വിക്കി പ്ലാറ്റ്‌ഫോമില്‍ സഹകരിച്ചവര്‍ ഹാജരാക്കിയത്.

താന്‍ ഡോക്ടറേറ്റ് ഉപേക്ഷിക്കുന്നതായി 2011 ഫിബ്രവരി 21 ന് ഗുട്ടന്‍ബര്‍ഗ് പ്രഖ്യാപിച്ചു. ഗൗരവതരമായ തെറ്റുകളുള്ളതിനാല്‍ തന്റെ ഡോക്ടറല്‍ ബിരുദം പിന്‍വലിക്കാന്‍ ബേറ്യൂത് സര്‍വകലാശാലയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് യൂണിവേഴ്‌സിറ്റി ഗുട്ടന്‍ബര്‍ഗിന്റെ ബിരുദം പിന്‍വലിച്ചു.

ഇതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുകയും, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് രാജ്യത്തെ 51,000 ഗവേഷണ വിദ്യാര്‍ഥികള്‍ തുറന്ന കത്തെഴുതുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ഗുട്ടന്‍ബര്‍ഗ് രാജി വെയ്ക്കുകയായിരുന്നു.

'ക്രൗഡ്‌സോഴ്‌സിങ്' എന്ന് വിളിക്കാറുള്ള ഓണ്‍ലൈന്‍ കൂട്ടായ്മ വഴിയാണ് ഗുട്ടന്‍പ്ലാഗ് വിക്കി, കള്ളത്തരം ചെയ്ത പ്രതിരോധമന്ത്രിക്കെതിരെ കരുനീക്കം നടത്തിയത്. ആയിരത്തോളം പേര്‍ അതിനായി കൈകോര്‍ത്തു. മന്ത്രി തന്റെ പി.എച്ച്.ഡി.പ്രബന്ധം എവിടെ നിന്നൊക്കെ ചൂണ്ടിയതാണെന്ന് അവര്‍ വ്യക്തമായി കാട്ടിക്കൊടുത്തു. ആ സ്തുത്യാര്‍ഹമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.

No comments:

Post a Comment